ന്യൂഡൽഹി: ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇന്ത്യൻ തീരത്തിന് സമീപത്തെ അന്താരാഷ്ട്ര കപ്പൽ ചാലിൽ വച്ച് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് സൈന്യം തടഞ്ഞു. ‘ഡീപ് സീ’, ‘ഡോറീന’, ‘സെവിൻ’ എന്നീ കപ്പലുകളാണ് ഇവ. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളോട് ചേർന്നു കിടക്കുന്ന അന്താരാഷ്ട്ര സമുദ്രപാതയിൽ വെച്ചാണ് ഈ നീക്കമുണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(US tightens sanctions on Iran, 3 oil tankers seized near Indian coast)
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച കർശനമായ ഉപരോധം ലംഘിക്കാൻ ശ്രമിച്ചു എന്നതാണ് കപ്പലുകൾ തടയാൻ കാരണമായി യുഎസ് സൈന്യം ചൂണ്ടിക്കാട്ടുന്നത്. പിടിയിലായ കപ്പലുകളിൽ രണ്ടെണ്ണത്തിനെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുവിട്ടതായാണ് സൂചന. എന്നാൽ ‘ഡോറീന’ എന്ന കപ്പൽ നിലവിൽ യുഎസ് യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഇറാൻ – അമേരിക്ക പോര് ഹോർമുസ് കടലിടുക്കും പേർഷ്യൻ ഗൾഫും പിന്നിട്ട് ഇന്ത്യൻ സമുദ്രമേഖലയിലേക്കും വ്യാപിക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം ഇറാൻ തടഞ്ഞത് ആഗോള എണ്ണ വിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്ക പരോക്ഷ നിലപാടെടുത്തിരുന്നെങ്കിലും ഇറാൻ നിലപാട് കർശനമാക്കിയത് ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിച്ചു.

