വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുഎസ് നാവികസേനാ മേധാവി ജോൺ ഫീലൻ അപ്രതീക്ഷിതമായി രാജിവെച്ചു. വൈറ്റ് ഹൗസിൽ ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിനുള്ളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.(US Navy Secretary John Phelan resigns as Iran’s naval blockade continues)
ജോൺ ഫീലൻ സ്ഥാനമൊഴിയുന്ന വിവരം പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും രാജിക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫീലന് പകരം അണ്ടർ സെക്രട്ടറി ഹങ് കാവോ യുഎസ് നേവിയുടെ ആക്ടിംഗ് സെക്രട്ടറിയായി ചുമതലയേറ്റു.
ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് പിന്നാലെയാണ് നാവികസേനാ തലപ്പത്തും മാറ്റമുണ്ടായിരിക്കുന്നത്. ഇത് പ്രതിരോധ വകുപ്പിലെ വലിയൊരു പുനഃക്രമീകരണത്തിന്റെ സൂചനയായി കാണപ്പെടുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യുഎസ് തീവ്രശ്രമം നടത്തുന്നതിനിടെയാണ് ഈ രാജി.
ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും, ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ സ്ഥിതിഗതികൾ വീണ്ടും വഷളാക്കി. ഇതിന് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുകയും കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യൻ തീരത്തിന് സമീപം വരെ ഇറാനിയൻ കപ്പലുകളെ അമേരിക്കൻ നാവികസേന തടയുന്ന ഘട്ടത്തിലാണ് സേനയുടെ തലപ്പത്ത് ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്.

