ടെഹ്‌റാൻ: അമേരിക്കൻ നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ തള്ളി ഇറാൻ. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി. “നുണകൾ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല” എന്നും അദ്ദേഹം പരിഹസിച്ചു.( Iran rejects all Trump’s claims, says they are all lies )
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയല്ല തീരുമാനിക്കുന്നതെന്ന് ഇറാൻ ഓർമ്മിപ്പിച്ചു. അമേരിക്ക തങ്ങളുടെ നാവിക ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്റെ അനുമതിയോടെയും നിശ്ചിത റൂട്ടിലൂടെയും മാത്രമായിരിക്കുമെന്നും ഗാലിബഫ് അറിയിച്ചു.
ഇറാനുമായുള്ള കരാർ പ്രകാരം അവരുടെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇറാൻ നിഷേധിച്ചു. ആണവോർജ്ജ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം തുടരും. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന വാദം തെറ്റാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഹിസ്ബുള്ളയുടെ പ്രതിരോധവും കരുത്തുമാണ് ഇസ്രായേൽ-ലെബനോൻ വെടിനിർത്തലിലേക്ക് നയിച്ചതെന്നും ഇറാൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കും. ഇരുരാജ്യങ്ങളും കരാറിന് തൊട്ടടുത്തെത്തിയെന്നാണ് ട്രംപിന്റെ വാദം. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഇറാന് മേലുള്ള സൈനിക ഉപരോധം തുടരുമെന്നും എന്നാൽ തടസ്സങ്ങൾ നീങ്ങിയതിനാൽ ഉപരോധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

