സംസ്ഥാനത്ത് വ്യാജവാറ്റ് വ്യാപകം; നെടുങ്കണ്ടത്തു നിന്നുമാത്രം ഇതുവരെ പിടികൂടിയത് 5220 ലീറ്റർ കോട
ഇടുക്കി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായി വ്യാജവാറ്റ് സംഘങ്ങളും സജീവമായിരിക്കുകയാണ്.കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് കോടയും വാറ്റും പിടികൂടയിരുന്നു . എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നിടത്ത് നടത്തിയ പരിശോധനയിലാണ് വാറ്റ് പിടികൂടിയത്. പതിനഞ്ച് ദിവസത്തിനിടെ ഉടുമ്പൻചോല എക്സൈസ് റേഞ്ചിൽ മൂവായിരം ലീറ്റര്‍ കോടയാണ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്. ഉടുമ്പൻചോല എക്സൈസിന്റെയും ശാന്തൻപാറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് വാറ്റ് പിടികൂടിയത്. തൊട്ടിക്കാനത്തു നിന്നും 500 ലീറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ഗണപതിപ്പാലത്ത് നടത്തിയ തിരച്ചിലിൽ 5 ലീറ്റർ വാറ്റും 420 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പുളിയൻമല സ്വദേശിക്കെതിരെ കേസെടുത്തു. നാങ്കുതൊട്ടിയില് നിന്നാണ് 120 ലീറ്റർ കോടയും പിടികൂടിയത്. മദ്യശാലകൾ അടഞ്ഞതോടെ നെടുങ്കണ്ടത്തു നിന്നുമാത്രം ഇതുവരെ പിടികൂടിയത് 5220 ലീറ്റർ കോടയും 10 ലീറ്റർ വാറ്റുമാണെന്ന് എക്സൈസ്സ് അറിയിച്ചു.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം.