ഇടുക്കിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിഷേധം ശക്തമായി, പ്രതിയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു
ഇടുക്കി: ഉടുമ്പൻചോലയിൽ 6 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിഷേധം ശക്തമായതോടെ പ്രതിയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ പരാതി ലഭിച്ച് രണ്ടാഴ്ച്ചയിലധികമായിട്ടും പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുക്കാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. പ്രതിയും കൂട്ടാളികളും കുട്ടിയുടെ പിതാവിനെ മർദിച്ചെന്ന പരാതിയിലും അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആരോപണവും ഉയർന്നിരുന്നു. മൂന്നാഴ്ച മുമ്പാണ് ഉടുമ്പൻചോല സ്റ്റേഷൻ പരിധിയില്‍ 6 വയസുകാരിയെ അയൽവാസി പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് ബന്ധുക്കൾ ഉടുമ്പൻചോല സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനിടയിൽ കുട്ടയുടെ പിതാവിനെ പ്രതിയും കൂട്ടാളികളുമടങ്ങുന്ന ഏഴംഗ സംഘം മർദ്ധിച്ച് കൈ തല്ലിയൊടിച്ചു. ഈ പരാതിയിലും കേസെടുക്കുവാൻ പൊലീസ് തയ്യാറായില്ല.സി പി എം അനുഭാവിയായ പ്രതിയെ പൊലീസും പാർട്ടി നേതൃത്വവും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് പോക്സോ വകുപ്പിൽ കേസെടുത്തത്. എന്നാൽ കേസ് രജിസറ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടന്നും കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും പൊലീസ് പറയുന്നു.