വിജയത്തുടക്കത്തിനിടയിൽ നെയ്മറിന് പരിക്ക്; ബ്രസീൽ ആശങ്കയിൽ
നിക്കോള മിലെൻകോവിച്ചിന്റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. നെയ്മറിന് പകരം ആന്റണിയാണ് കളത്തിലിറങ്ങിയത്.
സ്കാനിംഗിനും വിശദ പരിശോധനയ്ക്കും ശേഷമേ നെയ്മറിന്റെ പരിക്കിനെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാനാവൂയെന്ന് മത്സരശേഷം ബ്രസീൽ കോച്ച് ടിറ്റെ പറഞ്ഞു. ടീമിന് താരത്തെ ആവശ്യമായിരുന്നതിനാലാണ് കണങ്കാലിന് പരിക്കേറ്റതിന് ശേഷവും നെയ്മര്‍ കളിക്കളത്തിൽ തന്നെ തുടർന്നതെന്നും പരിശീലകന് പറഞ്ഞു.
പരിക്ക് ഗൗരവമുള്ളതാണോ എന്നറിയാന്‍ 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മാര്‍ വ്യക്തമാക്കി. നെയ്മറിനെ ശനിയാഴ്ച എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.