ഡാളസ്: ഫ്രഞ്ച് പടയെ തരിപ്പണമാക്കി സ്പെയിൻ 2026 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ടെക്സാസിലെ ഡാളസിൽ നടന്ന വാശിയേറിയ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ഫ്രാൻസിനെ തകർത്തത്. 20 വർഷങ്ങൾക്ക് മുൻപ് ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസിനോട് ഏറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി സ്പെയിനിന്റെ ഈ ഉജ്ജ്വല വിജയം. ലോകകപ്പ് ചരിത്രത്തിൽ 2010-ൽ കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.(Spain Defeats France To Enter 2026 World Cup Final)
മത്സരത്തിന്റെ ഇരുപകുതികളിലുമായി മികേൽ ഒയർസബാൽ, പെഡ്രോ പൊറോ എന്നിവരാണ് സ്പെയിനിനായി ഗോളുകൾ നേടിയത്. കളി തുടങ്ങി ഇരുപതാം മിനിറ്റിൽ തന്നെ ഫ്രഞ്ച് പ്രതിരോധ താരം ലൂക്കാസ് ഡിഗ്നെ സ്പാനിഷ് വിങ്ങർ ലമിൻ യമാലിനെ ബോക്സിൽ ഫൗൾ ചെയ്തതിന് സ്പെയിന് പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത മികേൽ ഒയർസബാൽ പന്ത് ലക്ഷ്യത്തിലെത്തിച്ച് സ്പെയിനിന് ആദ്യ ലീഡ് സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ റൈറ്റ് ബാക്ക് താരം പെഡ്രോ പൊറോയിലൂടെ സ്പെയിൻ സ്കോർ 2-0 ആക്കി വിജയം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ ഫ്രഞ്ച് പ്രതിരോധത്തിന്റെ കരുത്തായ സെന്റർ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ഫ്രാൻസിന് വലിയ തിരിച്ചടിയായി. ടൂർണമെന്റിൽ തോൽവി അറിയാതെ സെമിയിലെത്തിയ ഫ്രാൻസിന്റെ ഫൈനൽ പ്രതീക്ഷകൾ സ്പാനിഷ് പ്രതിരോധം തകർക്കുകയായിരുന്നു. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, മൈക്കൽ ഒലീസെ എന്നീ സൂപ്പർ താരങ്ങളെ സ്പാനിഷ് പ്രതിരോധം കൃത്യമായി പൂട്ടിയതോടെ ഈ ലോകകപ്പിൽ ആദ്യമായി ഫ്രാൻസിന് ഒരു മത്സരത്തിൽ ഗോൾ നേടാനാവാതെ മടങ്ങേണ്ടി വന്നു.
ക്വാർട്ടറിൽ ബെൽജിയത്തെ 2-1 ന് വീഴ്ത്തി സെമിയിലെത്തിയ സ്പെയിൻ, കോച്ച് ലൂയിസ് ഡാ ലെ ഫുയന്റെയുടെ കീഴിൽ മികച്ച ആത്മവിശ്വാസത്തിലാണ് ഫൈനലിലേക്ക് ചുവടുവെക്കുന്നത്. ബുധനാഴ്ച രാത്രി നടക്കുന്ന അർജന്റീന – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിലെ വിജയികളെയാകും സ്പെയിൻ ഫൈനലിൽ നേരിടുക.
Story Summary
Spain entered the 2026 FIFA World Cup final after defeating France 2-0 in the semi-final match held in Dallas, Texas. Goals from Mikel Oyarzabal and Pedro Porro secured the victory for Spain, marking their first World Cup final appearance since their 2010 championship win. France, despite their undefeated run in the tournament, bowed out as Spain’s solid defense neutralized stars like Kylian Mbappe.


