രണ്ടു കുട്ടികളുടെ അമ്മയായ യുവതിയോട് വിവാഹാഭ്യർത്ഥന, നിരസിച്ചതിനെ തുടർന്ന് മുഖത്ത് തുപ്പിയും മർദിച്ചും യുവാവിന്റെ പ്രതികാരം; ഒടുവിൽ അറസ്റ്റ്
കൊച്ചി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് യുവതിയുടെ മുഖത്ത് തുപ്പിയാതായി പരാതി. സംഭവത്തിൽ 32കാരനായ ശ്യാം കുമാർ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ അയ്യപ്പൻകാവ് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.ഒരു വർഷം മുമ്പ് വരെ എരമല്ലൂരിൽ പ്രതിയുടെ വീടിനടുത്തായിരുന്നു പരാതിക്കാരി താമസിച്ചിരുന്നത്. അയൽവാസിയായ ശ്യാം സ്ഥിരമായി മദ്യപിച്ചെത്തി ശല്യം ചെയ്യാൻ തുടങ്ങിയതോടെ മക്കളെയും കൂട്ടി ഇവർ അയ്യപ്പൻകാവിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജോലിക്കു പോകുന്നതിനായി അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. യുവതിയോട് വിവാഹ അഭ്യർത്ഥനയുമായി എത്തിയ ഇയാൾ യുവതിയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തെന്നാണ് പരാതി. യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയുടെ വീടിനു സമീപത്തു വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.