കശുവണ്ടി ഫാക്ടറിയുടെ പേരില്‍ 40 ലക്ഷം തട്ടിയ കേസിൽ പ്രതി പിടിയിൽ
കൊച്ചി: കശുവണ്ടി ഫാക്ടറിയുടെ പേരില്‍ സ്ഥലമുടമയെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോതമംഗലം സ്വദേശി ജിന്റോ വര്‍ക്കിയാണ് പൊലീസ് പിടിയിലായത്. സ്ഥലമുടമയുടെ പേരില്‍ വ്യാജ ഒപ്പിട്ട് ആള്‍മാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.കോതമംഗലം സ്വദേശിയായ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 50 സെന്റ് സ്ഥലം കശുവണ്ടി വ്യവസായം തുടങ്ങുന്നതിന് ലീസിന് കൊടുത്താല്‍ മുപ്പതിനായിരം രൂപ വാടക നല്‍കാമെന്നായിരുന്നു ജിന്റോയുടെ വാഗ്ദാനം. പുതിയതായി ആരംഭിക്കുന്ന കമ്പനിയില്‍ ബിസിനസ് ഷെയര്‍ നല്‍കാമെന്നും പ്രതി വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് പ്രതി തങ്ങളെ കബളിപ്പിക്കുകയാണെന്നു മനസിലാക്കിയ സ്ഥലമുദം പൊലീസിന് പരാതി നല്‍കുകയായിരുന്നു.
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരാഴ്ച്ച മുന്‍പ് പരാതിക്കാരനും കുടുംബവും പൊലീസ് സ്റ്റേഷന് മുന്പില് സത്യാഗ്രഹമിരിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ജിന്റോ വര്‍ക്കിയെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടിക്കൂടുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ജിന്റോയ്ക്ക് കേരളത്തിലുടനീളം വിവിധ പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്.