ന്യൂഡൽഹി: മത്സരപരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചർച്ച പാർലമെന്റിലേക്കും എത്തിയതോടെ, ജെൻ സി തലമുറയിൽ പ്രചാരത്തിലുള്ള വാക്കുകളും മീം പ്രയോഗങ്ങളും സഭയിലെ രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ ഭാഗമായിരുന്നു (Gen Z Slang in Indian Parliament). യുവജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാനുള്ള ശ്രമമായി രാഷ്ട്രീയ നേതാക്കൾ പുതിയ തലമുറയുടെ ഭാഷ ഉപയോഗിച്ചെങ്കിലും, വെറും ട്രെൻഡിങ് വാക്കുകൾ പ്രയോഗിക്കുന്നത് മതിയാകില്ലെന്നും യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ജെൻ സി വിദ്യാർഥികൾ പ്രതികരിച്ചു.
ജന്തർ മന്തറിൽ നടന്ന വൻ വിദ്യാർഥി പ്രക്ഷോഭത്തിൽ ജെൻ സി യുവാക്കൾ സമൂഹമാധ്യമങ്ങളും വൈറൽ ട്രെൻഡുകളും വ്യാപകമായി ഉപയോഗിച്ചിരുന്നു. റീലുകൾ, ഗാനങ്ങൾ, നൃത്തം, മുദ്രാവാക്യങ്ങൾ എന്നിവയിലൂടെ ആവശ്യങ്ങൾ പൊതുസമൂഹത്തിലെത്തിച്ച പ്രക്ഷോഭം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്കും നയിച്ചു. പ്രക്ഷോഭത്തിന്റെ തുടർചർച്ചകൾ പാർലമെന്റിലെത്തിയതോടെയാണ് ജെൻ സി ഭാഷ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലും ഇടംപിടിച്ചത്.
സർക്കാരിന്റെ നടപടികളെ പിന്തുണച്ച് ബിജെപി എംപി ബൻസുരി സ്വരാജ്, പ്രധാനമന്ത്രി വിഷയത്തെ കൃത്യമായി മനസ്സിലാക്കിയെന്നും അതിന് നിയമനിർമാണ പരിഹാരം നൽകിയെന്നും സൂചിപ്പിക്കാൻ “മോദിജി ക്ലോക്ക്ഡ് ഇറ്റ്” എന്ന പ്രയോഗം ഉപയോഗിച്ചു. വിദ്യാർഥി പ്രക്ഷോഭത്തോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണം വൈകിയെന്ന വിമർശനവുമായി ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ, ആദ്യ 37 ദിവസം പ്രതിപക്ഷം “എംഐഎ” ആയിരുന്നെന്നും പിന്നീട് “ഫോമോ” തോന്നിയതിനെ തുടർന്നാണ് പ്രതിഷേധം നടത്തിയതെന്നും പരിഹസിച്ചു.
സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് എൻസിപി (എസ്‌പി) എംപി സുപ്രിയ സുലെ “ഡെലുലു” എന്ന ജെൻ സി പ്രയോഗം ഉപയോഗിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിനിടെ വൈറലായ “വാസ്തേ ഗുണ ഹുയ്യ” എന്ന മീം വാചകവും കോൺഗ്രസ് എംപി ദീപേന്ദർ സിങ് ഹൂഡ പാർലമെന്റിൽ ഉന്നയിച്ചു. ഔദ്യോഗികവും ഗൗരവമുള്ളതുമായ പാർലമെന്ററി ഭാഷയിൽ നിന്ന് വ്യത്യസ്തമായി യുവതലമുറയുടെ ഓൺലൈൻ പ്രയോഗങ്ങൾ രാഷ്ട്രീയ ചർച്ചകളിലേക്ക് എത്തിയതോടെയാണ് പുതിയ ഭാഷാശൈലി ശ്രദ്ധ നേടിയത്. എന്നാൽ രാഷ്ട്രീയ നേതാക്കൾ പെട്ടെന്ന് ജെൻ സി ഭാഷ സ്വീകരിക്കുന്നതിനെ ചില വിദ്യാർഥികൾ ‘പ്രകടനപരമായ സമീപനം’ എന്നാണ് വിശേഷിപ്പിച്ചത്. നേതാക്കൾ തങ്ങൾ അല്ലാത്ത ഒരാളായി അഭിനയിക്കേണ്ടതില്ലെന്നും അഴിമതി ഒഴിവാക്കുക, ഭരണപരമായ വീഴ്ചകൾ തടയുക, ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവഹിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് യുവജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഡൽഹി സ്വദേശിയായ വിദ്യാർഥിനി നികിത സിങ് പറഞ്ഞു.
ജെൻ സി വാക്കുകൾ നിർബന്ധിച്ച് ഉപയോഗിക്കുന്നത് പലപ്പോഴും യുവജനങ്ങളിൽ സ്വാധീനം ചെലുത്തുന്നില്ലെന്നും, പകരം ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായി ഉപയോഗിച്ച് യുവജനങ്ങളുമായി ആശയവിനിമയം നടത്തണമെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ ജെൻ സി തലമുറയുടെ ചിന്താരീതിയെ പൂർണമായി മനസ്സിലാക്കുന്നില്ലെന്നും അവരുടെ സ്വതന്ത്രവും അനൗപചാരികവുമായ സ്വഭാവത്തെ ഗൗരവക്കുറവായി തെറ്റിദ്ധരിക്കരുതെന്നും ചിലർ ചൂണ്ടിക്കാട്ടി.
ജെൻ സി ഭാഷയും സാധാരണ സംഭാഷണ ശൈലിയും യുവജനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ സഹായിക്കുമെങ്കിലും, അതോടൊപ്പം അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും ആവശ്യങ്ങൾ മനസ്സിലാക്കാനും പ്രായോഗിക പിന്തുണ നൽകാനും രാഷ്ട്രീയ നേതാക്കൾ തയ്യാറാകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. യുവജന സംസ്കാരത്തെ അനുകരിക്കുന്നതിലുപരി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.
പ്രക്ഷോഭങ്ങളിൽ ജെൻ സി തലമുറ ഉപയോഗിക്കുന്ന നേരിട്ടുള്ള ഭാഷയെ ചിലർ അനാദരവായി കാണുന്നുണ്ടെങ്കിലും, അത് അവരുടെ തുറന്ന അഭിപ്രായപ്രകടനത്തിന്റെ ഭാഗമാണെന്നാണ് യുവാക്കളുടെ വാദം. എന്നാൽ പ്രതിഷേധം ആരെയും അപകീർത്തിപ്പെടുത്തുകയോ വ്യക്തിപരമായി വേദനിപ്പിക്കുകയോ ചെയ്യുന്ന തരത്തിലേക്ക് മാറരുതെന്നും അഭിപ്രായസ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തമുള്ള പെരുമാറ്റത്തിനുമിടയിൽ ഒരു പരിധി വേണമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
യുവജന വോട്ടർമാരുടെ പിന്തുണ നിർണായകമാകുന്ന സാഹചര്യത്തിൽ, ജെൻ സി ഭാഷയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും രാഷ്ട്രീയ ആശയവിനിമയത്തിന്റെ പ്രധാന ഘടകങ്ങളായി മാറുകയാണ്. എന്നാൽ യുവാക്കളുടെ ഭാഷ സംസാരിക്കുന്നതുകൊണ്ട് മാത്രം അവരുടെ വിശ്വാസം നേടാനാകില്ലെന്നും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കാര്യമായ നടപടികൾ സ്വീകരിക്കുമ്പോഴാണ് രാഷ്ട്രീയ നേതാക്കളുടെ സന്ദേശം യഥാർഥത്തിൽ യുവതലമുറയിൽ ‘ലാൻഡ്’ ചെയ്യുകയെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.
Summary: Gen Z slang made its way into Parliament during the debate on competitive exam paper leaks, with MPs using terms such as “FOMO”, “delulu” and “clocked it”. However, young people described the sudden use of their language as largely performative and said politicians must address real issues rather than merely imitate youth culture.


