കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി (Mammootty on Student Protest). യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും അവരുടെ ശബ്ദം കേൾക്കുകയും സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി തന്റെ ഐക്യദാർഢ്യം അറിയിച്ചത്. പ്രതിഷേധത്തിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് പ്രതികരിക്കാതെ, യുവജനങ്ങളുടെ ആശങ്കകളും അവരുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഗൗരവമായി പരിഗണിക്കണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഡൽഹിയിലെ ജന്തർ മന്ദറിൽ ആരംഭിച്ച സമരത്തിന് സിനിമ, കലാ, സാംസ്കാരിക, കായിക മേഖലകളിലെ നിരവധി പ്രമുഖർ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ നേരിട്ട് സമരവേദിയിലെത്തി ഐക്യദാർഢ്യം അറിയിച്ചപ്പോൾ, മറ്റുചിലർ സമൂഹമാധ്യമങ്ങളിലൂടെയാണ് പിന്തുണ അറിയിച്ചത്. ഇതിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ നടപടിയിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ജെ.പി നാളെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കായി പ്രത്യേക മാർഗനിർദേശങ്ങളും സംഘടന പുറത്തിറക്കിയിട്ടുണ്ട്. പ്രതിഷേധങ്ങൾ സമാധാനപരമായും അച്ചടക്കത്തോടെയും സംഘടിപ്പിക്കണമെന്നും അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
Summary: Actor Mammootty has expressed solidarity with the ongoing CJP-led student protests over the NEET paper leak issue, saying that young people are the nation’s greatest asset and their voices must be heard, protected and empowered. His statement comes as nationwide protests continue and the Centre renews its offer for talks with the protesters.


