സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ; ഏപ്രില്‍ അവസാനം തുടങ്ങി മേയ് രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ഏകദേശ ധാരണ റിപ്പോർട്ട്. ഏപ്രില്‍ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കേരളത്തിലെ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്താമെന്ന കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിലവില്‍ ആലോചന നടത്തിയതെന്നാണ് വിവരം. ഇതനുസരിച്ചു കേരളത്തിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ തുടങ്ങി മേയ് രണ്ടാം വാരത്തോടെയാകും തെരഞ്ഞെടുപ്പ് അവസാനിക്കുക. സംസ്ഥാനത്ത് 90 ദിവസത്തില്‍ താഴെയായിരിക്കും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യത. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സുരക്ഷ മാര്‍ഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചും ഉള്ള ധാരണ കേന്ദ്രതലത്തില്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കാര്യങ്ങള്‍ വിലയിരുത്തി അന്തിമ തീരുമാനമെടുക്കുക.