യൂട്യൂബറെ മര്‍ദ്ദിച്ച് കരി ഓയില്‍ ഒഴിച്ച സംഭവം: ഭാഗ്യ ലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്, മോഷണക്കുറ്റവും ചുമത്തി
തിരുവനന്തപുരം: യുട്യൂബ് വഴി അശ്ലീല പ്രചാരണം നടത്തുകയും, സ്ത്രീകളെ അവഹേളിക്കുകയും ചെയ്ത വിജയ് നായരെന്നയാളെ ആക്രമിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റം ചുമത്തി. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് നായരുടെ പരാതിയിലാണ് നടപടി. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിയിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍,അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ എന്നിവയും ചുമത്തിയിട്ടുണ്ട്.
അതേസമയം അശ്ലീല പരാമർശം നടത്തിയ ഡോ. വിജയ്.പി.നായർക്കെതിരെ പൊലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. വിജയ്.പി.നായർ യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്.