ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: അഞ്ചുപേർ കസ്റ്റഡിയിൽ, അന്വേഷണം മുൻ ഡ്രൈവറെ ചുറ്റിപ്പറ്റി
തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്ന കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും (47) ഡ്രൈവർ അരുണിനെയും സഹായി ലക്ഷ്മണയെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്.വെള്ളിയാഴ്ച രാത്രി മംഗലപുരം ടെക്നോ സിറ്റിയുടെ പ്രധാന കവാടത്തിന് മുൻപിൽ വച്ചായിരുന്നു സംഭവം. കസ്റ്റഡിയിലുള്ളവരിൽ സമ്പത്തിന്റെ മുൻ ഡ്രൈവർ ഗോപകുമാറിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. നാലുമാസം മുമ്പും തക്കലയിൽ സമാനമായ രീതിയിൽ സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു. ആ കേസിലെ പ്രതികളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പൊലീസ് തയാറാക്കി വരുകയാണ്. ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.