ചിറ്റാറ്റിൻകരയിൽ പൊന്നുവിളയിച്ച് രണ്ടാം ഘട്ട കൊയ്ത്ത്
ആറ്റിങ്ങൽ: ചിറ്റാറ്റിൻകരയിൽ രണ്ടാംഘട്ട കൊയ്ത്ത് നാടിനുത്സവമായി. ആറ്റിങ്ങൽ നഗരസഭ 14-ാം വാർഡ് ചിറ്റാറ്റിൻകര ഏലായിലാണ് രണ്ടാം ഘട്ട കൊയ്ത്ത് സംഘടിപ്പിച്ചത്.ഏകദേശം ഒന്നേകാൽ ഏക്കറിൽ ആരംഭിച്ച കൃഷി വിജയകരമായതിന്റെ സന്തോഷത്തിലാണ് ചിറ്റാറ്റുകര നിവാസികൾ.
കഴിഞ്ഞ ജൂൺ 24 നാണ് വിത്തിട്ടത്. തുടർന്ന് ജൂലൈ 19 ന് ഞാറു നടുകയും, ഒക്ടോബർ 18 ന് ആദ്യ ഘട്ട കൊയ്ത്തും സംഘടിപ്പിച്ചു. ഒന്നാം ഘട്ട കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ യും നഗരസഭ ചെയർമാൻ എം.പ്രദീപും ചേർന്നാണ് നിർവ്വഹിച്ചത്.
വിജയകരമായി പൂർത്തിയായ രണ്ടാംഘട്ട വാർഡ് കർഷക സമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രണ്ട് തവണ വിളവെടുത്തപ്പോഴും നൂറുമേനി കൊയ്യാൻ ചിറ്റാറ്റുകരക്കാർക്ക് സാധിച്ചു എന്നത് ഏറെ അഭിമാനമുണർത്തുന്ന ഒന്നാണ്.
വിളവെടുപ്പിൽ ഏകദേശം മൂന്നര ടൺ നെല്ലാണ് കർഷകർ സംഭരിച്ചത്. വിളവെടുത്ത നെല്ല് കർഷകരുടെ നേതൃത്വത്തിൽ യാഡുകളിൽ എത്തിച്ച് വിപണനത്തിന് തയ്യാറാക്കി. മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് വഴിയായിരിക്കും നെല്ല് വിപണിയിൽ എത്തിക്കുക.
രാജഭരണ കാലം മുതൽ ചിറ്റാറ്റിൻകര കൃഷിക്കും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനും പേര് കേട്ട നാടായിരുന്നു. കൂടാതെ ചിറ്റാറ്റിൻകര ക്ഷേത്രത്തിൽ പണ്ട് മുതലെ കതിര് കാള എന്ന വിശ്വാസ സമ്പ്രദായം കൃഷിക്ക് ഈ നാടുമായുള്ള അഭേദ്യമായ ബന്ധം നമുക്ക് കാട്ടിത്തരുന്നു.
സമീപത്തുള്ള ഇടക്കോട് മുസ്ലിം പളളിയും പ്രദേശത്തെ കാർഷിക സംസ്കൃതി നിലനിർത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചിരുന്നതായി ചരിത്രം പറയുന്നു.
പണ്ടുകാലം മുതൽതന്നെ ജാതി മത ഭേദമന്യ ചിറ്റാറ്റിൻകരയിലെ ഭൂരിഭാഗം വരുന്ന പാടങ്ങളിലും ഒരുമിച്ച് കൃഷിയിറക്കി വിളവെടുത്തിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറം ഈ കാർഷിക സംസ്കാരം നാട്ടുകാർക്ക് അന്യമായി. കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്നിരുന്ന ഒന്നേകാൽ ഏക്കറിലാണ് ഇപ്പോൾ വാർഡ് കൗൺസിലർ എം.താഹിറിന്റെയും വാർഡ് കർഷക സമിതിയുടെയും നേതൃത്വത്തിൽ കൃഷി ചെയ്ത് പൊന്ന് വിളയിച്ചത്.
കൃഷി ഓഫീസർ വി.എൽ.പ്രഭ, കർഷക സംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ്, കർഷക സമിതി രക്ഷാധികാരി ബി.സി.ഡി സുധീർ, സെക്രട്ടറി മംത്തിൽ മുരളി, പ്രസിഡന്റ് സുരേന്ദ്രൻ, അംഗങ്ങളായ രാമചന്ദ്രൻ, വിജയകുമാരി, ഗിരിജ, സരള, രവിശങ്കർ, എ.ഡി.എസ് ചെയർപേഴ്സൺ രമ്യ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അശോകൻ, അഖിൽ, അനസ്, സാബു എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.