ആശ്വാസ വാർത്ത.! രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത വർഷമാദ്യം പൂർണമായും നിയന്ത്രിക്കാനാകുമെന്ന് വിദഗ്ദ്ധ സമിതി; മൂര്ധന്യാവസ്ഥ പിന്നിട്ടെന്നും റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധ അടുത്ത വർഷം ആദ്യത്തോടെ പൂർണമായും നിയന്ത്രണത്തിലാക്കാനാകുമെന്നു കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. നിലവിൽ കോവിഡ് വ്യാപനം അതിന്റെ മൂര്ധന്യാവസ്ഥ പിന്നിട്ടെന്നും എന്നാൽ കർശനമായും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും മൂർധന്യാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 30 ശതമാനം ആളുകളിൽ മാത്രമാണ് കോവിഡ് പ്രതിരോധശേഷി വികസിച്ചിരിക്കുന്നത്. അതിനാൽ തന്നെ കോവിഡ് വീണ്ടും രൂക്ഷമായാൽ പ്രതിമാസം 26 ലക്ഷം രോഗികൾ വരെയുണ്ടാകാമെന്നും സമിതി വ്യക്തമാക്കി.മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മരണസംഖ്യ ഓഗസ്റ്റിൽ തന്നെ 25 ലക്ഷം പിന്നിടുമായിരുന്നു. എന്നാൽ ഇതുവരെ 1.15 ലക്ഷം ആളുകൾ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചതെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.വലിയ ആൾക്കൂട്ടങ്ങൾ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമെന്നതിന് ഉദാഹരണമായി കേരളത്തിലെ ഓണാഘോഷമാന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ നൽകിയ ഇളവുകൾ കാരണം സെപ്റ്റംബർ 8നു ശേഷം കേരളത്തിലെ രോഗവ്യാപനം കുത്തനെ കൂടി. കോവിഡ് വ്യാപന സാധ്യത 32 ശതമാനം വർധിക്കുകയും ചികിത്സയുടെ ഫലപ്രാപ്തി 22 ശതമാനം കുറയുകയും ചെയ്തതായി സമിതി പറഞ്ഞു. വിവിധ ഐഐടികളിലെയും ഐസിഎംആറിലെയും വിദഗ്ധർ ഉൾപ്പെടുന്നതാണ് സമിതി.