മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്
![മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്](https://timeskerala.com/static/c1e/client/91214/uploaded/7ada43825dcae69f7524ca88d4baa38d.jpg)
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്നു രാത്രി 7.15ന് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ബിജെപിയിൽനിന്ന് രാജ്നാഥ് സിംഗ്, അമിത്ഷാ, നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലോകനേതാക്കൾ ഉൾപ്പെടെ 8,000ത്തോളം പേർക്ക് ക്ഷണമുണ്ട്. വിവിധ തൊഴിൽമേഖലകളിൽ കഴിവ് തെളിയിച്ചവർ, ഭിന്നലിംഗക്കാർ, ശുചീകരണത്തൊഴിലാളികൾ, സെൻട്രൽ വിസ്താര പദ്ധതിയിലെ തൊഴിലാളികൾ എന്നിവർക്കും ക്ഷണമുണ്ട്. മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക്,മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിന്റെ ഭാഗമാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സെയ്ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫും ഡൽഹിയിൽ ഇന്നലെ എത്തിച്ചേർന്നു.