രാജ്യത്ത് കോവിഡ് കുതിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാടും ഡൽഹിയും
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. പോസിറ്റീവ് നിരക്ക് 13.29 ശതമാനമായി ഉയർന്നു. പ്രതിദിന മരണനിരക്കിൽ കുറവുണ്ടാകുന്നത് മാത്രമാണ് നേരിയ ആശ്വാസം നൽകുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന് ഏഴു ലക്ഷത്തിലേക്കെത്താൻ വേണ്ടി വന്നത് ഒരാഴ്ച മാത്രം. ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നത് സംസ്ഥാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 277 പേര് മരിച്ചു. നിലവില്‍ രാജ്യത്ത് 8,21,446 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 4,461 ആയി ഉയര്‍ന്നു.
കേസുകൾ കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ചർച്ച നടത്തി. അഞ്ച് മുതൽ പത്തു ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ആശുപത്രി ചികിത്സ ആവശ്യം. ഈ സ്ഥിതി വൈകാതെ മാറിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തി. ബാറുകളും അടയ്ക്കും. തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ഡൗൺ, രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജനുവരി 31വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു.