സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ മന്ത്രിസഭയുടെ തീരുമാനം. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് വർധിപ്പിച്ചത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ് പെൻഷൻ. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ് വേതനം കൂട്ടിയത്. 88,977 പേർക്ക് ഈ നേട്ടം ലഭിക്കും. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലെ വേതനത്തിൽ 1000 രൂപ കൂട്ടി. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനവാണുള്ളത്. 62,852 പേർക്കാണ് വേതന വർധന ലഭ്യമാകുന്നത്. ഇതിൽ 32,989 പേർ വർക്കർമാരാണ്.