തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഒരു മുൻ ഉദ്യോഗസ്ഥനെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (AO) ശ്രീകുമാറിനെയാണ് എസ്.ഐ.ടി പിടികൂടിയത്. 2019-ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശ്രീകുമാറായിരുന്നു അവിടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നത്. ഇദ്ദേഹം നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.(Sabarimala gold theft case, Former administrative officer Sreekumar arrested)
അതേസമയം, കേസിൽ സമാന്തര അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം തുടങ്ങിയിട്ടുണ്ട്. കേസിലെ എഫ്.ഐ.ആറും മറ്റ് അന്വേഷണ രേഖകളും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. കേസിന്റെ എല്ലാ രേഖകളും നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ ഉന്നതർക്ക് ബന്ധമുണ്ടെന്നും, രേഖകൾ കൈമാറുന്നത് അവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ കള്ളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി.
തങ്ങളുടെ അന്വേഷണം എങ്ങനെയാണ് എസ്.ഐ.ടിയെ ബാധിക്കുകയെന്നും കേസിന്റെ കൃത്യമായ വിവരങ്ങൾ അറിയാൻ രേഖകൾ അനിവാര്യമാണെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. ഹർജിയിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ, കൊല്ലം വിജിലൻസ് കോടതി മറ്റന്നാൾ വിധി പുറപ്പെടുവിക്കും. കേസിലെ ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.