സന: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങളിൽ ഇറാൻ സന്നദ്ധത അറിയിച്ചതിനെതിരെ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. വിഷയത്തിൽ ഇറാന്റെ ഇടപെടൽ വാർത്തകൾ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Justice is needed, victim's brother in Nimisha Priya's case)
ഈ കൊലപാതകം ഇറാനിലാണ് നടന്നതെങ്കിൽ അവിടുത്തെ സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിക്കുമായിരുന്നോ എന്ന് അദ്ദേഹം ചോദിക്കുന്നു. മധ്യസ്ഥ ശ്രമങ്ങൾക്കോ ഒത്തുതീർപ്പുകൾക്കോ തങ്ങൾ തയ്യാറല്ലെന്നും, പകരം വീട്ടൽ അഥവാ 'ക്വിസാസ്' (നീതി) മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും കുടുംബം ആവർത്തിച്ചു.
അതിവേഗത്തിലുള്ള നീതിപൂർവമായ ശിക്ഷ നടപ്പാക്കണമെന്നും, പുറത്തുനിന്നുള്ള ഇടപെടലുകൾ കുടുംബത്തിന്റെ അവകാശങ്ങളെ തടയുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. 2017 ജൂലൈ 25-നാണ് യെമനിൽ നഴ്സായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയ, യെമൻ പൗരനായ തലാലിനെ കൊലപ്പെടുത്തിയത്. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്ന് പറഞ്ഞ് തലാൽ തന്റെ പാസ്പോർട്ട് പിടിച്ചുവെച്ചതായും ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും നിമിഷപ്രിയ മൊഴി നൽകിയിരുന്നു. തലാലിന് അമിത അളവിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് നിമിഷപ്രിയക്കെതിരെയുള്ള കുറ്റം.