രാജ്ഭവനിലെ വാർത്താസമ്മേളനം അസാധാരണം, സർവകലാശാലകളെ ആർ എസ് എസ് പരീക്ഷണശാലയാക്കാൻ ശ്രമം നടക്കുന്നു; നെഞ്ചുവിരിച്ച് നേരിടുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാർത്താസമ്മേളനത്തിന് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം. രാജ്ഭവനിൽ ഗവർണർ നടത്തിയ വാർത്ത സമ്മേളനം രാജ്യത്ത് തന്നെ അസാധാരണമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ സാധാരണ നിന്ന് പറയുന്നത് ഇരുന്നു പറഞ്ഞു. സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയതമായ രീതികൾ ഉണ്ട്. വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാം. അതിനു പകരം ഗവർണർ പരസ്യ നിലപാട് എടുക്കുകയാണ് ചെയ്യുന്നത്. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടനാ തത്വങ്ങളിൽ പറയുന്നതെന്നും ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ ഗവർണർ പ്രവർത്തിക്കാവൂ. എന്നാൽ ആർഎസ്എസിന്‍റെ ഏജന്‍റ് പോലെയാണ് പല സ്ഥലത്തും ഗവർണർ പെരുമാറുന്നത്. ഗവർണർ പരസ്യനിലപാട് എടുത്തതുകൊണ്ടാണ് സർക്കാരിന് മറുപടി പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ എസ് എസ് ബന്ധമുള്ളവരെ സർവകലാശാലകളിൽ വി സിമാർ ആക്കാനാണ് ശ്രമം. സർവകലാശാലകളെ ആർ എസ് എസിന്റെ പരീക്ഷണ ശാലയാക്കാനാണ് അവർ നീക്കം നടത്തുന്നത്. സർവകലാശാലകളിൽ പിൻസീറ്റ് ഡ്രൈവിംഗിനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും ഇതിനെ നെഞ്ചുവിരിച്ചു നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബില്ലുകൾ അനന്തമായി പിടിച്ചുവെക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ചില ബില്ലുകൾ ഒപ്പിടില്ലെന്ന് പറയുന്നത് ശരിയാണോ? ചർച്ചക്ക് ശേഷമാണ് ബില്ല് വോട്ടിനിട്ട് പാസ്സാക്കിയതെന്നും ജനങ്ങളുടെ വികാരമാണ് അവിടെ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷമുണ്ട്. അതുപോലെയല്ല ഗവർണർ. സർക്കാറിന്റെ കത്തുകൾ പുറത്തുവിട്ട നടപടി ശരിയാണോ എന്ന് പിന്നീട് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.