30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ ഗുണ്ടാസംഘം തടിവിലാക്കിയതായി പരാതി
Sep 21, 2022, 11:27 IST
ബാങ്കോക്ക്: 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ ഗുണ്ടാസംഘം തടിവിലാക്കിയതായി പരാതി. 30 മലയാളികളടക്കം ഉള്ളവരെയാണ് തടവിലാക്കിയതെന്നാണ് സൂചന. തയ്‌ലന്‍ഡിലേക്ക് ഡാറ്റാ എന്‍ട്രി ജോലിക്കായി പോയവരാണ് മ്യാന്‍മറിലെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. തടങ്കലില്‍ കഴിയുന്നവര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് വീഡിയോ സന്ദേശം അച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തടങ്കലിലാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിപ്പിക്കുകയാണെന്നും തടങ്കലിലുള്ളവര്‍ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. തയ്‌ലന്‍ഡില്‍ ഡാറ്റ എന്‍ട്രി ജോലിക്കായി പോയ ഇവരെ വിമാനം ഇറങ്ങിയ ഉടന്‍ പ്രത്യേക വാഹനത്തില്‍ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശത്ത് എത്തിച്ച സംഘത്തെ ഇവിടെ നിന്നും തോക്ക് ധാരികള്‍ തട്ടക്കൊണ്ടുപോകുകയായിരുന്നു. വലിയ തുക നല്‍കിയാലെ വിട്ടയക്കുമെന്നാണ് ഗുണ്ടാസംഘം പറയുന്നതെന്നാണ് തടങ്കലിലുള്ള മലയാളി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേര്‍ തടങ്കലിലുണ്ട്. എംബസിയെ വിവരം അറിയിച്ചതായും ഇതുവരെ കാര്യമായ ഇടപെടലൊന്നും ഉണ്ടായില്ലെന്നും തടങ്കലിലുള്ളവര്‍ പറയുന്നു.