ഫീസ് അടയ്ക്കാൻ പണമില്ല ; തൊഴിലുറപ്പ് ജോലിക്കിറങ്ങി ദലിത് പെണ്‍കുട്ടികള്‍
ഭുവനേശ്വര്‍: ഫീസടക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൊഴിലുറപ്പ് ജോലിക്കിറങ്ങി ഒഡീഷയിലെ ദലിത് പെണ്‍കുട്ടികള്‍. പുരി ജില്ലയിലെ ചായിന്പൂര് പഞ്ചായത്തിലെ ഗോര്ദിപിദ ഗ്രാമത്തിലെ സഹോദരികളായ റോസി ബെഹ്റയും രണ്ട് സഹോദരിമാരുമാണ് തൊഴിലുറപ്പ് ജോലിക്കിറങ്ങിയത്.ഇവരുടെ കുടുംബത്തിന് സ്വന്തമായി വീടോ കൃഷിഭൂമിയോ ഇല്ല
2019ല്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയതായി റോസി ബെഹ്റ പറഞ്ഞു. എന്നാല്‍, ബി.ടെകിന് പ്രവേശനം നേടാന്‍ പണമുണ്ടായിരുന്നില്ല. ഡിപ്ലോമ ഫീസിന്റെ ബാക്കിയായ 24,000 രൂപയും നല്‍കാനുണ്ടായിരുന്നു. പിന്നീട് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് വഴിയാണ് ബി.ടെക് പ്രവേശനം നേടിയത് .
അതെ സമയം ഹോസ്റ്റല്‍ ഫീസടക്കാന്‍ പണമില്ലാതെ വന്നതോടെയാണ് ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരേയും കൂട്ടി തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങേണ്ടി വന്നത്.. തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ലഭിക്കുന്ന കൂലി ഉപയോഗിച്ച് കുറച്ചെങ്കിലും ഫീസ് അടച്ചു തീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റോസി ബെഹ്റ പറഞ്ഞു.