പണം സ്വരുക്കൂട്ടിയത് വയറ്റില്‍ ശസ്ത്രക്രിയ നടത്താന്‍; ജോലി ചെയ്തുണ്ടാക്കിയും ബന്ധുക്കള്‍ നല്കിയതുമായ രണ്ടുലക്ഷം രൂപ എലികള്‍ തിന്നു; സംഭവം തെലങ്കാനയിൽ
ശസ്ത്രക്രിയയ്ക്കായി സ്വരുക്കൂട്ടിയിട്ട പണം മുഴുവൻ എലികള്‍ കരണ്ട് നശിപ്പിച്ചു. തെലങ്കാനയിലാണ് വേദനജനകമായ സംഭവം നടന്നത്. ഇന്ദിരാനഗര്‍ സ്വദേശിയും പച്ചക്കറി കച്ചവടക്കാരനുമായ റെഡ്യ നായിക്കിനാണു പണം നഷ്ടമായത്. ജോലിചെയ്തുണ്ടാക്കിയതും ബന്ധുക്കള്‍ സഹായമായി നല്കിയതുമായ പണം അഞ്ഞുറു രൂപയുടെ നോട്ടുകളാക്കിയശേഷം ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞ് വീട്ടിനുള്ളിലെ അലമാരയിലാണ് റെഡ്യ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം പണം എണ്ണിത്തിട്ടപ്പെടുത്താനായി അലമാര തുറന്നപ്പോഴാണ് ദാരുണസംഭവം കണ്ടത്. അപ്പോഴേക്കും തുണിസഞ്ചിയും അതിനുള്ളിലെ പണവും എലികള്‍ ഏറക്കുറെ പൂര്‍ണമായും നശിപ്പിച്ചിരുന്നു. ഏതാനും നോട്ടുകളുടെ ചില ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇതുമായി ബാങ്കുകളെ സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. നമ്ബരിന്റെ ഭാഗമില്ലാത്തതിനാല്‍ പകരം നോട്ടുകള്‍ നല്‍കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ബാങ്കുകളുടെ ഉപദേശം. കുറച്ചുനാള്‍ മുമ്ബാണ് റെഡ്യ നായിക്കിന്റെ വയറ്റിനുള്ളില്‍ മുഴ വളരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് നാലുലക്ഷത്തോളം രൂപ വേണമെന്നും പറഞ്ഞു. ഇതിനനുസരിച്ച് സ്വരൂപിച്ച പണമാണ് എലികള്‍ നശിപ്പിച്ചത്.