നാനൂറു വർഷങ്ങൾക്കുമേൽ പഴക്കമുള്ള മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ദേവാലയം !!
ഓൾഡ് ഗോവയിലുള്ള അതിപുരാതനമായ പോർച്ചുഗീസ് നിർമിതികളിലൊന്നാണ് ക്രൈസ്തവ ദേവാലയമായ ബോം ജീസസ് ബസിലിക്ക. ബറോക്ക് വാസ്തുശൈലിയുടെയും പോർച്ചുഗീസ് കൊളോണിയൽ വാസ്തുശൈലിയുടെയും ഉത്തമ ഉദാഹരണമായ ഈ ദേവാലയം UNESCO അംഗീകരിച്ച ലോക പൈതൃക കേന്ദ്രമാണ്. ഈ പ്രത്യേകതകളെല്ലാം നിലനിൽക്കുമ്പോൾ തന്നെ, സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്, വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ, നാനൂറു വർഷ ങ്ങൾക്കുമേൽ പഴക്കമുള്ള, അധികം കേടുപാടുകളൊന്നുമില്ലാത്ത, ഭൗതികശരീരം ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നതാണ്. 1552 ലാണ് അദ്ദേഹം മരണപ്പെടുന്നത്. മൃതദേഹം, പോർച്ചുഗീസിലെ മലാക്കയിലാണ് ആദ്യം അടക്കം ചെയ്തത്. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം ഗോവയിലേക്ക് കൊണ്ടുവരികയായിരുന്നു. രോഗശാന്തി വരുത്തുവാനുള്ള അപാരമായ ശക്തി ഇദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിൽ, ഗിയോവാനി ബാറ്റിസ്റ്റ ഫോഗിനി എന്ന ശില്പിയാണ്, പത്തുവർഷമെടുത്ത് ഇന്നുകാണുന്ന ശവകുടീരം നിർമ്മിച്ചത്. വെള്ളികൊണ്ടു തീർത്ത ശവമഞ്ചത്തിലാണ് പുണ്യശരീരം സൂക്ഷിച്ചിരിക്കുന്നത്. 2014 ൽ ഭൗതികശരീരം പൊതു ദർശനത്തിനായി വച്ചിരുന്നു. പത്തുവർഷത്തിലൊരിക്കൽ മാത്രമാണ് സഞ്ചാരികൾക്കു ഈയൊരവസരം സാധ്യമാവുക. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ജീവിതത്തെ പ്രതിപാദിക്കുന്ന നിരവധി പെയിന്റിങ്ങുകൾ ഇവിടെ കാണാൻ കഴിയും. ഈ ദേവാലയത്തിന്റെ നിലം, അമൂല്യമായ രത്നങ്ങൾ പതിച്ച മാർബിൾ കൊണ്ട് വിതാനിച്ചതാണ്. വളരെ മനോഹരമായി രൂപകൽപന ചെയ്ത, സ്വർണം പൂശിയ അൾത്താരയും ഇവിടത്തെ പ്രത്യേകതയാണ്.