സ്വവര്‍ഗാനുരാഗിയായ യുവാവിനെ സഹോദരങ്ങൾ തലയറുത്ത് കൊന്നു; പ്രതിഷേധം ശക്തം, പ്രതികരിക്കാതെ അധികൃതര്‍
ടെഹ്റാൻ: സ്വവർഗാനുരാഗിയായ യുവാവിനെ ഇറാനിൽ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സാമൂഹികമാധ്യമങ്ങളിൽ സിനിമാതാരങ്ങളടക്കം നിരവധിപേർ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തി. അതേസമയം, കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഇറാനിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നും സ്വവർഗ്ഗാനുരാഗിയായതിനാൽ ഒഴുവാക്കപ്പെട്ട അലിറസ ഫാസെലി മോൺഫേർഡ് എന്ന 20 വയസ്സുള്ള യുവാവിനെയാണ് സ്വന്തം സഹോദരങ്ങൾ തലയറുത്തു കൊലപ്പെടുത്തിയത്. തന്റെ ലൈംഗികത്വം കാരണമാക്കികൊണ്ട് ഇറാനിലെ സൈനിക സേവനത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അലിറസ അപേക്ഷിച്ചിരുന്നു.
യുവാവിനെ ഒഴിവാക്കിയതായി തെളിയിക്കുന്ന ഔദ്യോഗിക കാർഡ് വീട്ടിലെത്തിയ സമയം അലിറസ അവിടെയുണ്ടായിരുന്നില്ല. പകരം സഹോദരനാണ് ഇത് കണ്ടത്. ഇതിൽ നിന്നും അലിറസ ഒരു സ്വവര്ഗഗാനുരാഗിയാണെന്നു അറിഞ്ഞതും മറ്റുരണ്ട് സഹോദരങ്ങളുടെ സഹായത്താൽ അലിറസയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ബോറുമിയെന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയാണ് ഇവർ കൃത്യം നടത്തിയത്. ഇത്തരം വ്യത്യസ്ത ലൈംഗികത്വമുള്ളവർക്കും ഭിന്നലിംഗക്കാർക്കും (LGBTQI) ഇറാനിൽ ഗാർഹിക പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും ഇതിനെതിരെ നിയമപരമായ സുരക്ഷയൊന്നും ലഭിക്കുന്നില്ലെന്നും മനുഷ്യാവകാശ പ്രവർത്തക ഗിസൗ നിയ അറിയിച്ചു.