സര്‍ക്കാരിന്റെ കൊവിഡ് പുനരധിവാസ ഫണ്ടുകള്‍ തട്ടിയെടുത്ത് വാങ്ങിക്കൂട്ടിയത് കോടികളുടെ ആഡംബര കാറുകൾ; യുവാവ് അറസ്റ്റിൽ
ന്യുയോർക്ക്: സര്‍ക്കാരിന്റെ കൊവിഡ് പുനരധിവാസ ഫണ്ടുകള്‍ തട്ടിയെടുത്ത് കോടികൾ വിലവരുന്ന ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം നടന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് അധികൃതരെ തെറ്റിധരിപ്പിച്ച് ലോണ്‍ നേടിയ ഇര്വിന് സ്വദേശിയായ മുസ്തഫ ഖ്വാദിരി എന്ന യുവാവാണ് പൊലീസ് പിടിയിലായതെന്ന് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് മൂലം സാമ്പത്തികമായി തകർന്ന് പൗരന്മാരെ സഹായിക്കുന്നതിന് അമേരിക്ക ആരംഭിച്ച പദ്ധതിയാണ് 38കാരനായ മുസ്തഫ ദുരുപയോഗം ചെയ്തത്. അഞ്ച് ലക്ഷം യു എസ് ഡോളര്‍ ആണ് യുവാവ് ഇങ്ങനെ സ്വന്തമാക്കിയത്. ഈ പണം കൊണ്ട് ഫെറാരി, ലംബോര്‍ഗിനി, ബെന്റ്ലി തുടങ്ങിയ കോടികള്‍ വിലയുള്ള അത്യാഡംബര കാറുകള്‍ വാങ്ങുകയായിരുന്നു യുവാവ് ചെയ്തത്. നിലവില്‍ ഇല്ലാത്ത കമ്പനികളുടെ പേരില്‍ രേഖകള്‍ സമര്‍പ്പിച്ചാണ് മുസ്തഫ ലോണ്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മെയ്, ജൂൺ മാസങ്ങളിലായി മൂന്ന് ബാങ്കുകളിൽ നിന്നാണ് ഇയാൾ ഇത്തരത്തിലുള്ള ലോൺ സംഘടിപ്പിച്ചതെന്നും പൊലീസ് പറയുന്നു. ബാങ്കുകളെ കബളിപ്പിക്കാന്‍ മറ്റൊരാളുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പരും മുസ്തഫ ഉപയോഗിച്ചിരുന്നതായും കാറുകള്‍ വാങ്ങിയ ശേഷം ബാക്കി വന്ന പണം ഇയാള്‍ ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.