വിവാഹത്തിന് നിർബന്ധിച്ചു, കാമുകിയെ കൊന്ന് മൃതദേഹം ചുമരിനുള്ളിൽ ഒളിപ്പിച്ചു; മാസങ്ങൾക്കു ശേഷം അസ്ഥികൂടം കണ്ടെത്തി; 30 കാരൻ അറസ്റ്റിൽ
മഹാരാഷ്ട്ര: വിവാഹത്തിന് നിര്‍ബന്ധിച്ചതിൽ പ്രകോപിതനായി കാമുകിയെ കൊന്ന് ചുമരിൽ ഒളിപ്പിച്ച മുപ്പതുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഗഢ് ജില്ലയിൽ ഇന്ന് രാവിലെയാണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ഇയാൾ കാമുകിയെ കൊന്ന് ഫ്ലാറ്റിലെ ചുമരിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. 32 വയസ്സുള്ള സ്ത്രീയുടെ അസ്ഥികൂടം വാൻഗോൺ ഗ്രാമത്തിലെ ഫ്ലാറ്റിലെ ചുമരിനുള്ളൽ നിന്നും കണ്ടെത്തി. യുവാവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹത്തിന് നിർബന്ധിച്ച കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നത്. അഞ്ച് വർഷത്തോളം ഇരവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും. ഒക്ടോബർ 21 മുതൽ യുവതിയെ കാണാതായതായും പൊലീസ് പറയുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് അന്വേഷിക്കാനായി ബന്ധുക്കൾ യുവാവിനെ സമീപിച്ചിരുന്നു. കാമുകി ഗുജറാത്തിലെ വാപിയിൽ പോയിരിക്കുകയാണെന്നായിരുന്നു പ്രതി നേരത്തെ പൊലീസിന് നൽകിയിരുന്ന മൊഴി. മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കാമുകിയെ കൊന്ന് ചുമരിനുള്ളിൽ മൃതദേഹം ഒളിപ്പിച്ചതായി ഇയാൾ വെളിപ്പെടുത്തിയത്. തുടർന്ന് ചുമര് പൊളിച്ച് അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. യുവാവിനെതിരെ നിരവധി വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.