രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി, എഴുപതിനായിരം രൂപയ്ക്ക് വിറ്റു; മൂന്നു സ്ത്രീകളടക്കം അഞ്ചു പേർ അറസ്റ്റിൽ
മുംബൈ: രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി എഴുപതിനായിരം രൂപയ്ക്ക് വിറ്റ സംഭവത്തിൽ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് മാതാപിതാക്കള്‍ക്ക് തിരികെ നല്കി. സെപ്റ്റംബര്‍ 15നാണ് അമ്പര്‍നാഥ് ടൗണ്‍ഷിപ്പിലെ സര്‍ക്കസ് ഗ്രൗണ്ടിന് സമീപത്തെ വീട്ടില്‍ നിന്നും സംഘം കുട്ടിയെ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. കാണാതായ കുട്ടിയുടെ ചിത്രം പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു. ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മറ്റൊരു വീട്ടില്‍ കണ്ടെന്ന വിവരം പൊലീസിന് നല്‍കുന്നത്. തുടര്‍ന്ന് ഈ വീട്ടിലെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 70,000 രൂപയ്ക്ക് സംഘം കുട്ടിയെ വില്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്. പിന്നാലെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.