മുസ്ലിം സഹപ്രവർത്തകയുടെ ലോക്കറിലുള്ള ഖുർആൻ വചനമെഴുതിയ കടലാസിളക്കിമാറ്റി; പാകിസ്ഥാനിൽ “ദൈവനിന്ദയ്ക്ക്” വധശിക്ഷ വിധിക്കപ്പെട്ട് രണ്ട് ക്രിസ്ത്യൻ വനിതകൾ
മുസ്ലിം ഹെഡ് നേഴ്സിന്റെ ലോക്കർ വൃത്തിയാക്കുന്നതിനിടയിൽ ഖുർആൻ വചനമെഴുതിയ കടലാസിളക്കിമാറ്റിയതിന് വധശിക്ഷകാത്ത് കിടക്കുകയാണ് ക്രിസ്ത്യാനികളായ രണ്ടു വനിതകൾ. ദൈവനിന്ദ കാട്ടിയെന്നതാണ് അവർക്കുമേൽ ചുമത്തപ്പെട്ട കുറ്റം. പാകിസ്ഥാനിൽ ഫൈസലാബാദിലെ ആസ്ഥാന ജില്ലാ ആശുപത്രിയിൽ ജോലിചെയ്തിരുന്ന മറിയം ലാൽ, ന്യൂഷ് ഉറൂജ് എന്ന രണ്ടു നഴ്സുമാർക്കാണ് ഈ ദുർവിധി. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രിയ്ക്ക് പുറത്തു തടിച്ചുകൂടിയ രോഷാകുലരായ ജനത്തിനിടയിൽപ്പെട്ട് മറിയം ലാലിന് കുത്തേറ്റു. പിന്നീട് പോലീസ് ഇടപെട്ടാണ് അവരെ രക്ഷിച്ചത്. വൃത്തിയാക്കുന്നതിനിടയിൽ തിരുവചനമെഴുതിയ ആ സ്റ്റിക്കർ, പേന ഉപയോഗിച്ച് ഇളക്കിമാറ്റുകയാണ് ചെയ്തതെന്ന് സ്ത്രീകൾ പൊലീസിന് മൊഴി നൽകി. തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും അവരെ 15 ദിവസത്തേയ്ക്ക് റിമാൻഡിൽ വയ്ക്കുകയും ചെയ്തു. ദൈവനിന്ദകാട്ടുന്ന ഏതൊരു സംഭവത്തിനുമെതിരെ പ്രതികരിയ്ക്കുന്ന പാർട്ടിയായ തെഹ്രിക്-ഇ-ലബായ്ക് (ടി എൽ പി ) ആണ് ഈ സംഭവത്തിൽ പ്രക്ഷോഭമിളക്കിവിട്ടത്. മുഹമ്മദ് നബിയെയോ ഖുർആനെയോ മറ്റു വിശുദ്ധരെയോ നിന്ദിക്കുന്നതിനെതിരെ പാകിസ്ഥാനിൽ ശക്തമായ നിയമ നടപടികളാണ് നിലവിലുള്ളത്. ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും വ്യക്തിഗത പകപോക്കലിനും മതനിന്ദ ആരോപണങ്ങൾ പലപ്പോഴും ഉപയോഗിച്ചുവരികയാണെന്ന് ആഭ്യന്തര, അന്തർദ്ദേശീയ മനുഷ്യാവകാശ ഗ്രൂപ്പുകൾ അഭിപ്രായപ്പെടുന്നു.