മദ്യപിക്കാനായി കരുതിയിരുന്ന കരിക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചു, ഇഷ്ടികകൊണ്ട് അടിച്ചും ഇടിച്ചും കൊലപ്പെടുത്തി; പേരയം ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി
കൊച്ചി: അഞ്ചുവര്‍ഷം മുന്‍പ് നടന്ന കൊല്ലം പേരയം ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതി കുമ്പളം പുളിമുക്ക് സ്വദേശി അനിൽകുമാർ ലോറൻസിനെയാണ് കൊട്ടാരക്കര കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പേരയം വരമ്പിനു മുകൾഭാഗത്ത് ലാൽനിവാസിൽ സുരേന്ദ്രൻ, ഇദ്ദേഹത്തിന്റെ ബന്ധു ഇടവഴിവിള വീട്ടിൽ സുകുമോൻ എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷാവിധി. കൊട്ടാരക്കര എസ്.സി.എസ്.ടി. പ്രത്യേകകോടതി ജഡ്ജി ഹരി ആർ.ചന്ദ്രനാണ് ശിക്ഷവിധിച്ചത്. 2016 നവംബർ 22-ന് പേരയം വരമ്പിൽഭാഗത്ത് അടഞ്ഞുകിടന്നിരുന്ന തറയോട് കമ്പനിയിലായിരുന്നു ക്രൂര കൊലപാതകം നടന്നത്. കമ്പനി മേൽനോട്ടക്കാരൻ കൂടിയായിരുന്ന അനിൽകുമാർ ഇരുവരെയും ഇഷ്ടികകൊണ്ട് അടിച്ചും ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. മദ്യപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമായത്. മദ്യപിക്കാനായി കരുതിയിരുന്ന കരിക്ക് മോഷ്ടിച്ചു എന്നാരോപിച്ചാണ് അനിൽകുമാർ ഇരുവരെയും ആക്രമിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളുമാണ് നിര്‍ണായകമായത്. പ്രതിയുടെ വസ്ത്രത്തിൽനിന്നു കണ്ടെത്തിയ രക്തം കൊല്ലപ്പെട്ടവരുടേതാണെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ തെളിയിക്കാന്‍ കഴിഞ്ഞിരുന്നു.