പൊലീസ് വേഷത്തിലെത്തും, കൊവിഡ് നിയന്ത്രണം ലംഘിച്ചുവെന്ന് ആരോപിച്ചു പിഴ ചുമത്തും; പണം കൈപ്പറ്റിയശേഷം മുങ്ങും; 20കാരി അറസ്റ്റിൽ
ഡൽഹി: ഇരുപതു വയസുകാരിയായ വ്യാജ പോലീസ് പിടിയിൽ. നഗരപ്രദേശങ്ങളിൽ പൊലീസ് വേഷത്തിലെത്തി, കൊവിഡ് നിയന്ത്രണം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വ്യാജ രസീത് നല്കി പണം തട്ടിയ കേസിലാണ് 20 കാരിയെ ഡൽഹി പോലീസ് പിടികൂടിയത്. ദില്ലിയിലെ തിലക് നഗറിലാണ് സംഭവം. നംഗോളി സ്വദേശിയായ തമന്ന ജഹാന് എന്ന 20കാരിയെയാണ് അറസ്റ്റിലായത്.മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹികാകലം പാലിക്കാതിരിക്കുകയും ചെയ്തവരില്‍ നിന്നാണ് യുവതി വിദഗ്ദമായി പിഴ എന്നപേരിൽ പണം തട്ടിയത്.
ബുധനാഴ്ച ഹെഡ്കോണ്‍സ്റ്റബിള്‍ സുമര്‍ സിംഗ് പട്രോളിംഗ് നടത്തുന്നതിനിടെ തിലക് നഗറില്‍ ഒരു വനിതാ പൊലീസ് കൊവിഡ് നിയന്ത്രണം പാലിക്കാത്തവരെ തടഞ്ഞുനിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
സംശയം തോന്നി മറ്റൊരു പൊലീസുകാരനെ വേഷം മാറി സംഭവസ്ഥലത്തേക്ക് അയച്ചു. കോണ്‍സ്റ്റബില്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പരിഭ്രാന്തയായ യുവതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസുകാര്‍ ചോദ്യം ചെയ്തതോടെ ലോക്ക് ഡൗണിൽ ജോലിയില്ലാതായതോടെയാണ് താൻ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതെന്നാണ് യുവതി പറഞ്ഞത്. യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.