ട്രഷറി തട്ടിപ്പ്: ഡയറര്‍ക്ക് ഉള്‍പ്പെടെയുള്ളവർക്ക് കൂട്ടതാക്കീതില്‍ നടപടി അവസാനിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: ട്രഷറിയില്‍നിന്ന് രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസിൽ വകുപ്പുതല അന്വേഷണത്തിനു ശേഷം നടപടി കൂട്ടതാക്കീതില്‍ ഒതുക്കി സംസ്ഥാന സര്‍ക്കാര്‍. ട്രഷറി ഡയറക്ടര്‍ എ.എം.ജാഫര്‍, ടി.എസ്.ബി. ആപ്ലിക്കേഷന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.മോഹന്‍പ്രകാശ്, ടി.എസ്.ബി. ആപ്ലിക്കേഷന്റെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍, ടി.എസ്.ബി. ആപ്ലിക്കേഷന്റെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്.എസ്.മണി, വഞ്ചിയൂര്‍ അഡീഷണല്‍ സബ്ട്രഷറി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍എസ്.ജെ.രാജ്‌മോഹന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് കൂട്ട താക്കീതില്‍ ഒതുക്കിയതിലൂടെ സർക്കാർ അവസാനിപ്പിച്ചിരിക്കുന്നത്. ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും എല്ലാവരേയും താക്കീത് ചെയ്യാന്‍ തീരുമാനിച്ചതും. വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയില്‍നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ നേരത്തെതന്നെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.