വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം തടവും
കണ്ണൂര്‍: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ എന്ന 25-കാരിയെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും, ഇതിനുപുറമേ പത്തുവര്‍ഷം തടവും ശിക്ഷ വിധിച്ച് കോടതി. മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ന് ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് 10 വര്‍ഷം തടവും അനുഭവിക്കണം. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഖത്തറില്‍ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.