പത്താംക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Jun 8, 2024, 15:35 IST
![സിദ്ധാര്‍ഥന്റെ മരണം: പ്രതികൾ ആരാണെങ്കിലും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി](https://timeskerala.com/static/c1e/client/91214/uploaded/166f45f58d9144baa5a8d1f988475ea4.jpg)
വയനാട്: പത്താംക്ലാസ് വിദ്യാർഥി ശബരിനാഥിന് മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ - അക്കാഡമിക്സ് എ. അബൂബക്കറിനെ മന്ത്രി വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തുകയുണ്ടായി. കൂടാതെ, സംഭവ സ്ഥലം സന്ദർശിക്കാനും ശബരിനാഥിനെയും രക്ഷിതാക്കളെയും നേരിൽ കാണാനും വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി നിർദേശം നൽകുകയുണ്ടായി. ഒരു കാരണവശാലും ക്യാമ്പസ്സിൽ റാഗിംഗ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഴു ദിവസത്തേക്ക് രണ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്കൂൾ അധികൃതർ അറിയിച്ചത് പ്രത്യേക കമ്മറ്റി രൂപീകരിച്ച് സംഭവം അന്വേഷിക്കുമെന്നാണ്. അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിന് (15) സഹപാഠികളുടെ മര്‍ദനമേറ്റത് കഴിഞ്ഞ ദിവസമാണ്. കുട്ടി പറയുന്നത് കത്രിക ഉള്‍പ്പെടെ ഉപയോഗിച്ചാണ് പരിചയപ്പെടാനെന്നു പറഞ്ഞു ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയവര് ആക്രമിച്ചതെന്നാണ്. നിലവില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശബരിനാഥ്.