മദ്രസയിലെ കുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം: മൂന്ന് ഉസ്താദുമാർ പിടിയിൽ

നെടുമങ്ങാട് : മദ്രസയിൽ കുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിലായി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്നും മാങ്കാട് വില്ലേജിൽ കടയ്ക്കൽ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനിൽ താമസിക്കുന്ന എൽ.സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലിൽ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.മുഹമ്മദ് ഷമീർ (28), ഉത്തർപ്രദേശിലെ ഖേരി ജില്ലയിൽ ഗണേഷ്‌പുർ ഖൈരിയിൽ മുഹമ്മദ് റാസാളൾ ഹഖ് (30) എന്നിവരാണ് പ്രകൃതിവിരുദ്ധ പീഡനത്തിൽ പിടിയിലായത്.

കഴിഞ്ഞ ഒരു വർഷമായി ഇവർ നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ വച്ച് ചെറിയ കുട്ടികളെ പലവട്ടം പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കുകയായിരുന്നുവെന്നാണ് ആരോപണം. രക്ഷിതാക്കൾ ഇത് ചോദ്യം ചെയ്തെങ്കിലും പ്രതികൾ കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. പിന്നീട് സി.ഡബ്ല്യു.സി.ക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയായിരുന്നു.