ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നവജാത ശിശുക്കളെ കടത്തി വിൽക്കുന്ന വൻ റാക്കറ്റിനെ ഡൽഹി പോലീസ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരയെന്ന് സംശയിക്കുന്ന യുവതിയടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. താൻ ഒരു ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ഈ യുവതി നഴ്സിംഗ് ഹോം നടത്തിവന്നത്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതകളും ഔദ്യോഗിക രേഖകളും പോലീസ് പരിശോധിച്ചുവരികയാണ്.(Delhi Police Busts Newborn Baby Trafficking Racket)
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത്. ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത്. ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇതുവരെ ഇരുപതിലധികം കുഞ്ഞുങ്ങളെ ഇവർ ഇത്തരത്തിൽ വിറ്റിട്ടുണ്ടാകാമെന്നാണ് പോലീസ് നൽകുന്ന സൂചന.
ഓപ്പറേഷനിലൂടെ അഞ്ച് നവജാത ശിശുക്കളെയാണ് പോലീസ് സുരക്ഷിതമായി കണ്ടെത്തിയത്. ഇതിൽ നാല് മാസം പ്രായമുള്ള ഒരു കുഞ്ഞും, 27 ദിവസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും, 20 ദിവസവും അഞ്ച് ദിവസവും പ്രായമുള്ള ഓരോ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Summary
Delhi Police have dismantled an interstate child trafficking syndicate, arresting 12 individuals, including a woman posing as a doctor, and rescuing five infants. The gang allegedly manipulated birth documents to sell newborns for large sums, with investigations indicating they may have trafficked over 20 babies.

