അജിയുടേത് കൊലപാതകമെന്ന് പൊലീസ്; ഭാര്യ സഹോദരൻ കമ്പി പാര കൊണ്ട് അടിച്ചതെന്ന് കണ്ടെത്തല്‍
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ മരിച്ച അജിയുടെ ഭാര്യ സഹോദരൻ മഹേഷിനെ (43) അറസ്റ്റ് ചെയ്തു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിൽ അജിയെ കമ്പി പാര കൊണ്ട് അടിക്കുകയും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിന് ശേഷം മഹേഷ് സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. മഹേഷിനെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കൊച്ചാണ്ടി സ്വദേശി അജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സുള്ള അജി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. തലയുടെ പിൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടക്കം മുതലെ കൊലപാതകം എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വന്നുപോയ മഹേഷുമായി അജി തർക്കത്തിൽ ഏർപ്പെട്ടിരുന്നു, അതിൽ പരിക്കേൽക്കുകയും ചെയ്തെന്ന നിഗമനമാണ് പ്രതിയിലേക്ക് നയിച്ചത്.