മകളെ വെടിവെച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച്,മാതാപിതാക്കൾ അറസ്റ്റിൽ
Nov 22, 2022, 08:16 IST
ന്യൂഡൽഹി: അന്യജാതിക്കാരനെ വിവാഹം കഴിച്ച ഡൽഹി ബദർപൂർ സ്വദേശി ആയുഷി ചൗധരിയെ (22) യെ വെടിവച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ.ആയുഷിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹം ഉത്തർപ്രദേശിലെ മഥുരയിലുള്ള ഡൽഹി - ആഗ്ര യമുന എക്‌സ്‌പ്രസ് വേയ്ക്ക് സമീപമാണ് ഉപേക്ഷിച്ചത്. നിതേഷ് യാദവ് തന്റെ ലൈസൻസുള്ള തോക്കാണ് കൃത്യത്തിനുപയോഗിച്ചത്. തോക്ക് പൊലീസ് പിടിച്ചെടുത്തു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഥുരയിലെ യമുന എക്‌സ്‌പ്രസ് വേക്ക് സമീപം തൊഴിലാളികൾ ചുവന്ന വലിയ സ്യൂട്ട്‌കേസിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥിയായ ആയുഷി വീട്ടുകാരോട് പറയാതെയാണ് അന്യ ജാതിയിൽപ്പെട്ട ഛത്രപാൽ എന്നയാളെ വിവാഹം കഴിച്ചത്. മകൾ പതിവായി വൈകി വരുന്നതിന്റെ കാരണം തിരക്കിയ നിതേഷ് വിവാഹക്കാര്യം അറിഞ്ഞതോടെ ഇതേച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെയാണ് ആയുഷിയെ വെടിവച്ചത്.