വൃദ്ധ ദന്പതികളെ ഇറക്കിവിട്ട വീട്ടിൽത്തന്നെ താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി:തൃപ്പൂണിത്തുറയിൽ ക്ഷയരോഗം ബാധിച്ച വൃദ്ധദന്പതികളെ പുറത്താക്കി വീട് ജപ്തി ചെയ്ത നടപടിയെ അപലപിച്ച് മുഖ്യമന്ത്രി. വൃദ്ധദന്പതികളോടു ബാങ്ക് അധികൃതർ ചെയ്തത് നീതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇവരെ ഇറക്കിവിട്ട വീട്ടിൽത്തന്നെ താമസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിൽനിന്നിറക്കി വിട്ടതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന വുദ്ധദന്പതികളെ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കമ്മിഷൻ നിർദേശം നൽകി.
സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയാണ് വൃദ്ധദന്പതികളെ വീട്ടിൽനിന്നിറക്കി വിട്ടത്. ഏഴു വർഷം മുന്‍പെടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പയിൽ പിന്നീട് തിരിച്ചടവു മുടങ്ങുകയായിരുന്നു. പലിശയടക്കം ഏകദേശം 2,70000 രൂപയാണ് ഇവർ തിരിച്ചടയ്ക്കേണ്ടത്.
ഇത് അടക്കാത്തതിനെ തുടര്‍ന്നാണ് രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്കാണ് ലേലം ചെയ്തത്. തുടർന്ന് വീട് ലേലത്തിൽ പിടിച്ച ആൾ പോലീസ് സഹായത്തോടെ വൃദ്ധ ദന്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കി. വീട്ടിൽനിന്ന് ഇറക്കി വിട്ട ദന്പതികളെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.