22 ഹെയര്‍പിന്‍ വളവുകൾ കയറി കോടമഞ്ഞിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന തെക്കൻ മൂന്നാർ എന്ന ‘പൊന്മുടി’യിലേക്ക് .!
മാനം തൊടുന്ന ആ കുന്നിന്‍മേല്‍ മലര്‍ന്ന് കിടക്കുമ്പോള്‍ മനസ്സ് ഒരു ജാലകമായി മാറിയേക്കാം, പ്രപഞ്ചവും മനുഷ്യനും ഒന്നാണെന്ന് തോന്നിയേക്കാം… ഇങ്ങനെ ഒരു അനുഭവം ഉണ്ടാകണമെങ്കിൽ പൊന്മുടിയിലേക്ക് പോയിരിക്കണം, ഒരിക്കലെങ്കിലും…
മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണ് പൊന്‍മുടിയെന്ന് പേരുവന്നത് എന്നൊരു കഥയുണ്ട്. കഥയെന്തായാലും, പ്രകൃതി പൊന്നുപോലെ സൂക്ഷിക്കുന്ന ഒരിടം തന്നെയാണ് പൊന്മുടി എന്നതിൽ സംശയം വേണ്ട.
ഒരര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് തിരുവനന്തപുരം. തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരം മാത്രമാണ് പൊന്മുടിയിലേക്ക്. പശ്ചിമഘട്ട മലനിരകളാല്‍ സമ്പന്നമായ പൊന്മുടിയിൽ വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്. തലസ്ഥാന നഗരി പിന്നിട്ടാൽ പിന്നെ വലിയ തിരക്കുകളൊന്നുമില്ലാതെ ചെന്നെത്താവുന്ന ഇടമാണ് പൊന്മുടി. പ്രപഞ്ച വിശാലതയുടെ അനുഭൂതി നുകരണമെങ്കില്‍ പൊന്‍മുടിയിലേക്ക് തന്നെ പോകണം. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് പ്രകൃതി ആ കുന്നിൻ മുകളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്..!
തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട് എത്തണം, അവിടെ നിന്ന് വിതുര എന്ന സ്ഥലം, വിതുര കഴിഞ്ഞ് കല്ലാര്‍ വഴിയാണ് പൊന്മുടിയിലേക്കു പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് കല്ലാര്‍. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ, പേരിനെ അന്വര്‍ഥമാക്കുന്ന ഒന്നാണ് ‘കല്ലാര്‍’. രണ്ടു ആകര്‍ഷണങ്ങളാണ് ഇവിടെ പ്രധാനമായും ഉള്ളത്. ഗോള്‍ഡന്‍ വാലിയും, മീന്‍മുട്ടി വെള്ളച്ചാട്ടവും. പക്ഷി നിരീക്ഷകരുടെ ഇഷ്ട സ്ഥലം കൂടിയാണ് കല്ലാർ.
കെടിഡിസി സഞ്ചാരികള്‍ക്കായി ഭോജനശാല, വിശ്രമമുറി, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തുരുവനന്തപുരത്തെയെന്നല്ല , സംസ്ഥാനത്തെ തന്നെ ഏകദേശം എല്ലാ ബൈക്ക് റൈഡേഴ്സിനും ഏറെ ഇഷ്ട്ടമുള്ള ഒരിടം കൂടിയാണ് ഇവിടം.
പശ്ചിമഘട്ട മലനിരകളിലെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ പൊന്മുടിയേക്കാൾ നല്ലൊരു സ്ഥലം ദൈവത്തിന്റെ സ്വന്തം നാട്ടിൽ വേറെ ഇല്ലായെന്നുവേണം പറയാൻ. സമുദ്ര നിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന ചുരുക്കം ചില ഹില്‍ സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണ് ഇവിടം.
22 ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള യാത്രയുടെ മറ്റൊരു ആകര്‍ഷണം. കാനന യാത്രയുടെ തുടക്കകത്തില്‍ തന്നെ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊന്മുടി ഇക്കോ ടൂറിസം കൗണ്‍സിലും, ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റും വലിയ ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാടിനേയും, പ്രകൃതിയെയും സ്നേഹിക്കുന്ന ഏതൊരാളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നതില്‍ സംശയമില്ല.
നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും മറച്ചുകളയുന്ന മൂടല്‍മഞ്ഞും, നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവുമാണ് ഇവിടുത്തെ പ്രേത്യേകത. ഇതൊക്കെ നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമായിരിക്കും…
അടിവാരത്ത് നിന്ന് ഏകദേശം അര മണിക്കൂര്‍ യാത്ര കൊണ്ട് മലമുകളിലെത്താം. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന, പ്രകൃതിയുടെ ചിത്രരചനാ പാടവം നിഗൂഡതയിലൊളിപ്പിച്ചുവെച്ച പൊന്മുടിയുടെ സൗന്ദര്യമാണ് നമ്മെ കാത്തിരിക്കുന്നത്.
കുന്നുകളും, പുല്‍മേടുകളും, വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ ഇവിടെ പ്രതീക്ഷിക്കാം. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്‌റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്ര ഏവർക്കും മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയാൽ ചോലവനങ്ങളും, പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ ‘വരയാട്ടുമൊട്ട’ തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മാത്രം മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് യാത്രക്ക് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള യാത്രക്കിടയിൽ മീന്‍മുട്ടി വെള്ളച്ചാട്ടം കൂടി കണ്ടു വേണം പോകാൻ. എന്നാലേ യാത്രക്ക് പൂർണത വരുകയുള്ളു.
റൂട്ട് : തിരുവനന്തപുരം-നെടുമങ്ങാട് -ചുള്ളിമാനൂര്‍-വിതുര-ഗോള്‍ഡന്‍വാലി-പൊന്‍മുടി.
സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ., സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ. തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)
താമസത്തിനും ഭക്ഷണത്തിനും കെ. റ്റി. ഡി. സി. റെസ്റ്റോറന്റും ഗസ്റ്റ്ഹൗസുമുണ്ട്.
‘മലമേലെ മൂടല്‍ മഞ്ഞിലും, കാറ്റിലും അലിഞ്ഞുചേരാന്‍ ഒരു പകല്‍ മാറ്റി വൈക്കാമെങ്കിൽ വരൂ പൊന്‍മുടിയിലേക്ക്…