ഹാദിയ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. റിട്ട. സുപ്രീംകോടതി ജഡ്ജി ആർ.വി രവീന്ദ്രന്‍റെ മേൽനോട്ടത്തിലായിരിക്കും എൻ.ഐ.എ അന്വേഷണം നടത്തുക. വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയയെ കോടതി മുമ്പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ കോടതിയിൽ വ്യക്തമാക്കി.
ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത ഹാദിയയെ വീട്ടുതടങ്കലിൽ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിർദേശം. കോടതിയുടെ അന്തിമ വിധി വരുംവരെ ഹാദിയ മാതാപിതാക്കൾക്കൊപ്പം കഴിയുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അതേസമയം, എൻ.ഐ.എ അന്വേഷണത്തെ കേരളാ സർക്കാറിന്‍റെ അഭിഭാഷകൻ കോടതിയിൽ എതിർത്തില്ല. ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് മുതിർന്ന അഭിഭാഷകൻ വി.വി ഗിരി സുപ്രീംകോടതിയെ അറിയിച്ചു.വധുവിന്റെ പിതാവിന്റെ അനുമതിയില്ലാെത രണ്ട് മുസ്ലിംകൾ തമ്മിലുള്ള വിവാഹം സാധുവാകില്ലെന്നും ഇവിടെ ഹാദിയയുടെ പിതാവായ അശോകന്റെ സമ്മതമില്ലാത്തതിനാൽ വിവാഹം സാധുവാകില്ലെന്നുമാണ് കേരളാ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. ഇതേതുടർന്ന് വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം ഹൈകോടതി വിട്ടു. ഹൈകോടതി വിധി റദ്ദാക്കണമെന്നും വീട്ടുതടങ്കലിലായ ഹാദിയയുടെ ഇഷ്ടമറിയാൻ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കേരളാ പൊലീസിന് നിർദേശം നൽകണമെന്നും ശഫിൻ ജഹാൻ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ശഫിൻ ജഹാന് ഐ.എസ് ബന്ധമുണ്ട്. വിവാഹത്തിന് പിന്നിൽ തീവ്രവാദ സ്വാധീനമുണ്ട്. അതിനാൽ വിശദമായ അന്വേഷണം വേണമെന്നുമാണ് ഹാദിയയുടെ പിതാവ് സുപ്രീകോടതിയിൽ ആവശ്യപ്പെട്ടത്.ശഫിൻ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപിൽ സിബൽ, അഡ്വ. ഹാരിസ് ബീരാൻ എന്നിവരും ഹാദിയയുടെ പിതാവിന് വേണ്ടി മുൻ അറ്റോണി ജനറൽ മുകുൽ രോഹതഗിയും ആണ് കോടതിയിൽ ഹാജരാകുന്നത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹാദിയയും ശഫിൻ ജഹാനും വിവാഹിതരായത്.