ഹിമാചൽപ്രദേശിലെ മണ്ണിടിച്ചിൽ: 46 മൃതദേഹങ്ങൾ കണ്ടെത്തി, തെരച്ചില്‍ തുടരുന്നു
ഷിംല: ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി മാണ്ഡി ഡെപ്യൂട്ടി കമ്മിഷണർ സന്ദീപ് കദം അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.മാണ്ഡി-പത്താൻകോട് ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. ചായകുടിക്കാനായി ബസുകൾ നിർത്തിയപ്പോഴായിരുന്നു ദുരന്തം. അപകടത്തിൽ ഉൾപ്പെട്ട ഒരു ബസ് മണാലിയിൽനിന്നു കത്രയിലേക്കും മറ്റൊരുബസ് ചംബയിലേക്കും പോകുകയായിരുന്നു. ഓരോ ബസിലും നാൽപതിനടുത്ത് യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ ധാരാളം ആളുകളെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി വീരഭദ്ര സിംഗ് ധനസഹായം വാഗ്ദാനം ചെയ്തു.മരണസംഖ്യ അൻപതിനുമേൽ ഉയർന്നേക്കുമെന്ന് ഹിമാചൽ പ്രദേശ് ഗതാഗത മന്ത്രി ജി.എസ്.ബാലി പറഞ്ഞു.