Times Kerala

പ്രവാസി മലയാളിയെ താമസ സ്ഥലത്തുവെച്ച്‌ കൊലപ്പെടുത്തിയ കേസിൽ സുഡാനി പൗരന് വധശിക്ഷ

 
പ്രവാസി മലയാളിയെ താമസ സ്ഥലത്തുവെച്ച്‌ കൊലപ്പെടുത്തിയ കേസിൽ സുഡാനി പൗരന് വധശിക്ഷ

മനാമ: പ്രവാസി മലയാളിയെ താമസ സ്ഥലത്തുവെച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി 41കാരനായ സുഡാനി പൗരന് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധിയില്‍ പറയുന്നു. വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇലക്‌ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ മുളകുപൊടിയും എണ്ണയും ഉള്‍പ്പെടെയുള്ളവ വിതറി. കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും ചെയ്തു. നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

Related Topics

Share this story