ധോണി വിരമിക്കരുത്; ആവശ്യവുമായി ബിസിസിഐ രംഗത്ത്
ലണ്ടന്‍: ടീം ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പുറത്തായതോടെ ക്രിക്കറ്റ് ലോകത്തെ ചർച്ച മുഴുവൻ എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചായിരുന്നു. ധോണി ഉടൻ വിരമിക്കുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.
ഇപ്പോൾ ധോണി ക്രിക്കറ്റിൽനിന്ന് വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഭരണസമിതി അംഗം ഡയാന എഡുൽജി രംഗത്തു എത്തിയിരിക്കുകയാണ്. ‘ധോണിക്ക് ഇനിയും ഏറെനാൾ കളിക്കാനാവും. യുവതാരങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ ടീമിൽ തുടരണം. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ധോണി ആണെന്നും’ ഡയാന എഡുൽജി പറഞ്ഞു.
സെമിഫൈനലിൽ ധോണിയെ വൈകി ഇറക്കിയതിൽ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ടീം മാനേജ്മെന്‍റിനെ വിമർശിച്ചതിന് പിന്നാലെ സുനിൽ ഗാവസ്കറും രംഗത്തെത്തി.
‘കരുതലോടെ കളിക്കാൻ ധോണിയെ നേരത്തേ ഇറക്കണമായിരുന്നു. നാലാം നമ്പറിൽ കളിച്ച് പരിചയമുള്ള അംബാട്ടി റായ്ഡുവിനെ തഴയാൻ പാടില്ലായിരുന്നു. റിസർവ് പട്ടികയിൽ ഇല്ലാതിരുന്ന, ഒറ്റ ഏകദിനം പോലും കളിക്കാത്ത മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയത് ടീം മാനേജ്‌മെന്‍റിന്‍റെയും സെലക്‌ടര്‍മാരുടെ പിടിപ്പുകേടിന് തെളിവാണെന്നും’ ഗാവസ്കർ കുറ്റപ്പെടുത്തി.