കഞ്ചാവ് ഉപയോഗം വിലക്കി; 16 കാരന്‍ വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു
സേലം: കഞ്ചാവ് നിർത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്‍. സംഭവത്തിൽ വൃദ്ധരായ മുത്തശ്ശനും മുത്തശ്ശിയും വീടിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. സേലത്തുനിന്നും 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.ഭാരതി നഗര്‍ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്.സംഭവത്തെ തുടർന്ന് ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി. കഞ്ചാവ് ലഹരിയില്‍ മുഴുകിയ കുട്ടിയോട് ലഹരി ഉപയോഗിക്കരുതെന്ന് ഇരുവരും ഉപദേശിച്ചു. ഇതില്‍ കുപിതനായ കുട്ടി തുടര്‍ന്ന് മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട ശേഷം ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി.കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്ബതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. ആത്തൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.