Times Kerala

കൊടും വരൾച്ചയിൽ ഡാമിലെ വെള്ളം വറ്റിയപ്പോൾ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം

 
കൊടും വരൾച്ചയിൽ ഡാമിലെ വെള്ളം വറ്റിയപ്പോൾ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം

കുര്‍ദിസ്ഥാന്‍:ഇറാഖില്‍ വരള്‍ച്ച രൂക്ഷമായതോടെ ഡാമിലെ വെള്ളം വറ്റി.വെള്ളം വറ്റിയതോടെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ്. മൊസുള്‍ ഡാമിലാണ് വരള്‍ച്ചയെ തുടര്‍ന്ന് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇതോടെ മിതാനി സാമ്രാജ്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്‍റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമാണ്. കെമുനെയില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് പുരാവസ്തു ഗവേഷണ രംഗത്തെ അത്ഭുതമാണെന്നും ഗവേഷക പുല്‍ജിസ് പറഞ്ഞു.

പുരാതന കാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്ന സംവിധാനവും ഇവിടെ നിന്ന് ലഭിച്ചു. മണ്‍ കട്ടകളില്‍ എഴുതിയ ലിപി വിവര്‍ത്തനം ചെയ്യാന്‍ ജെര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്. മിതാനി സാമ്രാജ്യത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ എഴുത്തുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Related Topics

Share this story