ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയ, പെൺകുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഒന്നരക്കിലോയോളം മുടി.!
ലക്നൗ: പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി. ലക്നൗവിലെ ബൽറാംപൂർ ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി പെൺകുട്ടിക്ക് തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതിനിടെ കുട്ടിയുടെ തലയിലെ മുടി കുറഞ്ഞുവരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. എന്നാൽ 10 ദിവസം മുമ്പ് കടുത്ത വയറുവേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ വിശദമായ പരിശോധനയ്‌ക്ക് വിധേയയാക്കിയത്. ആശുപത്രിയിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ പെൺകുട്ടിയുടെ വയറ്റിൽ ഒരു മുഴ കണ്ടെത്തുകയായിരുന്നു. പീന്നിട് സിടി സ്‌കാനിലും ഇക്കാര്യം കൂടുതൽ സ്ഥിരീകരിച്ചു.തുടർന്ന് എൻഡോസ്‌കോപ്പി ചെയ്തതോടെ വലിയ പന്തിന്റെ വലിപ്പത്തിൽ മുടി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.തുടർച്ചയായി മുടി കഴിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ചെറുകുടൽ അടയുകയും ഭക്ഷണം ഉളളിലേക്ക് പോകാത്ത സ്ഥിതിയിലേക്കും എത്തിയിരുന്നു. ഇതേ തുടർന്ന് 32 കിലോ ഭാരമാണ് പെൺകുട്ടിക്ക് കുറഞ്ഞത്. പെൺകുട്ടി മാനസിക അസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഏകദേശം ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷമാണ് വയറ്റിൽ നിന്ന് മുടിക്കെട്ട് എടുത്തത്. പെൺകുട്ടിക്ക് ട്രൈക്കോബെസോവർ രോഗം ഉളളതായി ഡോക്ടമാർ കണ്ടെത്തി.