ചെര്‍പ്പുളശ്ശേരിക്കാരായ അമ്മയെയും മകളെയും മധുരയിലെ കേന്ദ്രത്തില്‍ രണ്ടുവര്‍ഷം തടങ്കലിലാക്കി; പ്രതി പിടിയില്‍
പാലക്കാട്: ചെര്‍പ്പുളശ്ശേരിക്കാരായ അമ്മയെയും മകളെയും രണ്ടുവര്‍ഷം തമിഴ്നാട് മധുരയിലെ കേന്ദ്രത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച കേസിൽ മധുര സ്വദേശി അറസ്റ്റില്‍. മധുര സ്വദേശി ഖലീലു റഹ്മാനെയാണ് (58) ചെര്‍പ്പുളശ്ശേരി എസ്.ഐ. കെ. സുഹൈല്‍, ക്രൈംബ്രാഞ്ച് എസ്.ഐ. സി.ടി. ബാബുരാജ്, എ.എസ്.ഐ. ജോണ്‍സണ്‍, സുധാകുമാരി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസം അടിച്ചേല്‍പ്പിച്ചായിരുന്നു അമ്മയെയും മകളെയും രണ്ടുവര്‍ഷം ഇയാൾ തടങ്കലിൽ പാർപ്പിച്ചത്.
സിദ്ധന്‍ ചമഞ്ഞ് തുക തട്ടിയെടുത്തെന്നും നാട്ടിലേക്ക് പോകാന്‍ അനുവദിക്കാതെ മധുരയിലെ കേന്ദ്രത്തില്‍ ഇവരെ അടിമകളായി പാര്‍പ്പിച്ചെന്നും കാണിച്ച് ബന്ധുക്കള്‍ രണ്ടുവര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുന്ദരന്റെ നിര്‍ദേശപ്രകാരമാണ് മധുരയിലെ താമസസ്ഥലത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.